ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിലുണ്ടായ മലിനജല ദുരന്തത്തിൽ സംസ്ഥാന സർക്കാരിനു ഹൈക്കോടതിയുടെ രൂക്ഷവിമർശനം.
വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെയും പ്രാദേശിക ഭരണകൂടത്തിന്റെയും പ്രതികരണങ്ങൾ നിർവികാരപരമാണെന്നു പറഞ്ഞ കോടതി, 15 ദിവസങ്ങൾക്കുശേഷം എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും ആരാഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവേ ജസ്റ്റിസുമാരായ വിജയ്കുമാർ ശുക്ല, അലോക് അവസ്തി എന്നിവരാണ് നിരീക്ഷണം നടത്തിയത്.
കേന്ദ്ര സർക്കാരിന്റെ വാർഷിക ശുചിത്വ സർവേയിൽ തുടർച്ചയായി ഒന്നാം സ്ഥാനം കരസ്ഥമാക്കാറുള്ള ഇൻഡോറിന്റെ പ്രതിച്ഛായയ്ക്ക് ഇപ്പോഴത്തെ സംഭവം മങ്ങലേൽപ്പിച്ചെന്നും കോടതി അഭിപ്രായപ്പെട്ടു. ജനുവരി പതിനഞ്ചിന് വീഡിയോ കോൺഫറൻസിലൂടെ ഹാജരാകാൻ ചീഫ് സെക്രട്ടറിയോടു കോടതി നിർദേശിച്ചിട്ടുണ്ട്.